കളിയിക്കാവിള-വഴിമുക്ക് ദേശീയപാതാ പരിപാലനത്തിന് 22.05 കോടി രൂപ: അടിയന്തര തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കളിയിക്കാവിള- വഴിമുക്ക് ദേശീയ പാത പരിപാലനത്തിന് ദേശീയപാതാ അതോറിറ്റി 22.05 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

17.4 കിലോ മീറ്റര്‍ ദൂരത്തെ പരിപാലന പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ചതായി ദേശീയ പാതാ അതോറിറ്റി അറിയിച്ച സാഹചര്യത്തില്‍ അടിയന്തരമായി തുടര്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി , പൊതുമരാമത്ത് ദേശീയ പാതാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

ഈ മേഖലയിലെ ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി തുക അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ദേശീയപാതാ പരിപാലനത്തില്‍ ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തുക അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി അറിയിച്ചത്. ഫണ്ട് അനുവദിച്ചതോടെ ഇനി ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനാകും.

കളിയാക്കാവിള- വഴിമുക്ക് ദേശീയപാതയുടെ പരിപാലനത്തിനായി പണം അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ,ദേശീയ പാത അതോറിറ്റിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കെ ആന്‍സലന്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളും ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ച് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്- കൊറ്റന്‍കുളങ്ങര റീച്ചിന്റെ പ്രവൃത്തിയും ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്.

Exit mobile version