കോട്ടായി: കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെ പലരിൽ നിന്നുമായി പണം തട്ടിയ മുൻസൈനികൻ അറസ്റ്റിൽ. കരസേനയിൽ നായിക്, മിലിറ്ററി നഴ്‌സ് തസ്തികകളിൽ ജോലി വാഗ്ദാനം നൽകി അരക്കോടിയിലധികം രൂപ തട്ടിയെടുത്ത മുൻ കരസേന ഉദ്യോഗസ്ഥൻ ബിനീഷിനെ (39)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പെരിങ്ങോട്ടുകുറിശ്ശിയിലെ അഞ്ചു പേരിൽ നിന്നു മാത്രം 26 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പി കെഎംദേവസ്യക്കു ലഭിച്ച പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ പിരായിരിയിൽ വച്ചാണു പ്രതി പിടിയിലായത്.
സാമ്പത്തികത്തട്ടിപ്പു നടത്തിയതിനു സൈന്യത്തിൽ നിന്നു പിരിച്ചുവിട്ടതാണ് ഇയാളെ. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ബിനീഷ് ബംഗളൂരുവിലെ ഇന്ദിരാനഗറിലാണു താമസം.
പാലക്കാടിനു പുറമെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും സമാനമായ തട്ടിപ്പുകൾ നടത്തിയതായി പോലീസ് പറഞ്ഞു.കോട്ടായി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് ഷൈനിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.