അൻസിയും അഞ്ജനയും മരണത്തിന് തൊട്ടുമുമ്പ് പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല; ഹോട്ടൽ പൂഴ്ത്തിയതെന്ന് സംശയം

കൊച്ചി: മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഉൾപ്പെടെ മൂന്നു പേർ അപകടത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലേക്കും. ഇവിടെ നടന്ന ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ കണ്ടെത്താനായില്ല. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്‌ക് ഹോട്ടലുകാർ ഒളിപ്പിച്ചെന്നാണു വിവരം.

മോഡലുകൾ അപകടത്തിൽപ്പെട്ടതിന് പിറ്റേന്നു തന്നെ ഹാർഡ് ഡിസ്‌ക് മാറ്റിയതായും സംശയിക്കുന്നു. ഇതോടെ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പോലീസ് വീണ്ടും റെയ്ഡ് നടത്തുകയാണ്. ഹോട്ടലിൽ ഇന്നലെയും പോലീസ് പരിശോധന നടത്തിയിരുന്നു.

നവംബർ ഒന്നിനു പുലർച്ചെ ഫോർട്ട് കൊച്ചിയിൽ നിന്നും പാർട്ടിയിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 2019 ലെ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി കെഎ മുഹമ്മദ് ആഷിഖ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.


ഇവർ സഞ്ചരിച്ച കാർ ഓടിട്ടിരുന്ന മാള സ്വദേശി അബ്ദുൽ റഹ്‌മാൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. മദ്യപിച്ചാണു അബ്ദുൽ റഹ്‌മാൻ വാഹനം ഓടിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണു ഹോട്ടലിൽ പരിശോധന നടത്തുന്നതിലേക്ക് എത്തിയത്.

Exit mobile version