ഐടി പാർക്കുകളിൽ പബ് ഇല്ലാത്തത് പോരായ്മ; കോവിഡ് കാലത്തിന് ശേഷം വൈൻ പാർലറുകളടക്കം തുറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയെന്ന് കമ്പനികൽ ചൂണ്ടിക്കാട്ടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനി പ്രതിനിധികൾ തയാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കഴിഞ്ഞ കോവിഡ് കാലത്ത് വൈൻ പാർലറുകൾ അടക്കം ഐടി കമ്പനികളോട് അനുബന്ധിച്ച് നടപ്പാക്കാൻ തീരുമാനിച്ചിരുന്നതിൽ എന്താണ് പുരോഗതി എന്ന കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ഉപചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡിൽ അടച്ചുപൂട്ടൽ ഉണ്ടായതോടെയാണ് തുടർ നടപടികൾ ഇല്ലാതായത്. കോവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിവിധ കമ്പനികൾ സ്ഥാപിക്കുന്നതിനായി കേരളത്തിലേക്ക് എത്തുന്ന പ്രതിനിധികൾ കമ്പനികൾക്ക് കൊടുക്കുന്ന റിപ്പോർട്ടിൽ പ്രധാന പോരായ്മകളിൽ ഒന്നായി പബുകൾ ഇല്ല എന്നത് ചൂണ്ടികാണിക്കുന്നു.

ii

അത് പരിഹരിക്കുന്നതിനായി സർക്കാർ നേരത്തെ ആലോചന നടത്തിയിരുന്നു. എന്നാൽ കോവിഡിൽ അടച്ച് പൂട്ടിയതോടെയാണ് തുടർ നടപടികൾ ഇല്ലാതായത്. അതേസമയം, ഐടി സ്ഥാപനങ്ങളിലെ പിരിച്ചുവിടലുകളിൽ ലേബർ ഓഫീസുകളിൽ പരാതിപ്പെടാമെന്ന് മുഖ്യമന്ത്രി. ഓരോ ഐടി പാർക്കുകൾക്കും പ്രത്യേക സിഇഒമാർ പരിഗണനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version