തൃശൂർ : മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ അഭിഭാഷകൻ അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് തിരൂർ പണിക്കർപ്പടി കുട്ടപ്പന്റെ മകൻ മണികണ്ഠൻ (കണ്ണൻ- 41) ആണു മരിച്ചത്. പ്രതി തിരൂർ തെക്കുമുറി പറക്കുത്തിൽ സജീഷിനെ (44) മണിക്കൂറുകൾക്കകം വിയ്യൂർ പോലീസ് പിടികൂടി.
ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷമുണ്ടായ തർക്കത്തിന്റെ പേരിൽ മണികണ്ഠനെ സജീഷ് ചുറ്റിക കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. കൊല്ലപ്പെട്ട മണികണ്ഠന്റെ മൃതദേഹം ഉപേക്ഷിച്ച് സജീഷ് കടന്നുകളയുകയും ചെയ്തു. ഇന്നലെ വൈകിട്ടു 4.30നു സജീഷിന്റെ വീട്ടിലാണു സംഭവം.
വീടിന്റെ പിന്നിലിരുന്നു മദ്യപിച്ച ശേഷം ഇരുവരും തർക്കത്തിലേർപ്പെട്ടു. ബഹളം കേട്ട അയൽവാസികളിലൊരാൾ മണികണ്ഠന്റെ വീട്ടിൽ അറിയിച്ചതനുസരിച്ചു ബന്ധുക്കളെത്തി നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. അലക്കുകല്ലിനടുത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചുറ്റിക സമീപത്തുനിന്നു കണ്ടെടുത്തു. സംഭവത്തിനുശേഷം തിരൂരിലെ മദ്യശാലയിലേക്കു പോയ സജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂലിത്തൊഴിലാളിയായ മണികണ്ഠൻ സജീഷിന്റെ വീട്ടിൽ പലപ്പോഴായി ജോലിക്കെത്തിയിട്ടുണ്ട്. സജീഷ് ഒറ്റയ്ക്കാണു താമസം. മണികണ്ഠൻ അവിവാഹിതനാണ്. സഹോദരങ്ങൾ: സരസ, ബാലകൃഷ്ണൻ.