വിതുരയിൽ കാണാതായ 16കാരിയെ തേടിയിറങ്ങിയ പോലീസ് തെളിയിച്ചത് മൂന്ന് പീഡനക്കേസുകൾ; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: വിതുരയിൽ നിന്നും 16 വയസുകാരി പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിന് ഇറങ്ങിയ പോലീസ് തെളിയിച്ചത് മൂന്ന് പോക്സോ കേസുകൾ. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു.

പെരിങ്ങമ്മല അഗ്രിഫാം കുണ്ടാളം കുഴി തടത്തരികത്തു വീട്ടിൽ അമൃതലാൽ(19), കല്ലാർ ഇരുപത്തിയാറ് കൊങ്ങമരുതുംമൂട്ടിൽ ശരണ്യ വിലാസത്തിൽ ശിവജിത്ത് (22), തൊളിക്കോട് വിനോബനികേതൻ അരുവിക്കരക്കോണം അപർണ വിലാസത്തിൽ സാജുക്കുട്ടൻ (54) എന്നിവരാണ് അറസ്റ്റിലായത്.

വിതുര സ്വദേശിയായ പതിനാറുകാരിയെ കാണാതായത് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ മൂന്നു യുവാക്കളെ കണ്ടു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു പീഡനക്കേസിന്റെ ചുരുളഴിഞ്ഞത്. പതിനേഴുകാരിയായ പെൺകുട്ടിയെ കാണാനെത്തിയതിനിടെയാണ് ഇവർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

യുവാക്കൾ കാണാനെത്തിയ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മൂവർ സംഘത്തിലുണ്ടായിരുന്ന ശിവജിത്ത് തന്നെ പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഒപ്പം അമ്മയുടെ സുഹൃത്തായ സാജുക്കുട്ടൻ പീഡിപ്പിച്ചിരുന്ന വിവരവും പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഇതോടെ ഇയാളും പിടിയിലായി.

ഇതിനിടെ കാണാതായ 16കാരി രാവിലെയോടെ വീട്ടിലെത്തുകയും ചെയ്തു. വീട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിച്ചതിന് പിന്നാലെ പോലീസ് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രാത്രിയിൽ അമൃതലാൽ എന്ന യുവാവ് തന്നെ പീഡിപ്പിച്ചെന്ന വിവരം പെൺകുട്ടി പോലീസിനോട് പറഞ്ഞതോടെ ഇയാളും അറസ്റ്റിലായി.

നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ്, വിതുര സിഐ എസ് ശ്രീജിത്ത്, എസ്‌ഐ എസ്എൽ സുധീഷ്, ഗ്രേഡ് എസ്‌ഐ സതികുമാർ, എഎസ്‌ഐമാരായ സജു, പദ്മരാജ്, സിപിഒമാരായ പ്രദീപ്, രജിത്ത്, ഹാഷിം, സിന്ധു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. മൂന്നു പ്രതികളെയും റിമാൻഡു ചെയ്തു.

Exit mobile version