നറുക്കെടുപ്പിന് ഒരു മണിക്കൂർ മുമ്പ് ടിക്കറ്റ് വാങ്ങി; 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം പാലാ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്

കോട്ടയം: കോട്ടയം പാലായിലെ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന് സിജു ഭാഗ്യദേവത തന്റെ തൊട്ടുപിന്നാലെ തന്നെ ഉണ്ടെന്ന് അറിയാതെയാണ് കഴിഞ്ഞദിവസം ടിക്കറ്റെടുത്ത്. പണം നൽകി ടിക്കറ്റ് സ്വന്തമാക്കി കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നറുക്കെടുപ്പിന്റെ ഫലമെത്തി. ഒന്നാം സമ്മാനം തന്റെ പോക്കറ്റിൽ കിടക്കുന്ന കെഎച്ച് 300004 നമ്പർ ടിക്കറ്റിനാണെന്ന് അറിഞ്ഞപ്പോൾ സിജുവിന് പോലും വിശ്വസിക്കാനായില്ല.

കെഎസ്ഇബി ജീവനക്കാരനാണ് ടികെ സിജു. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ കെആർ 520 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് സിജുവിന് സ്വന്തമായത്. പാലാ കെഎസ്ഇബി ഓഫീസിൽ ഓവർസിയറായി സേവനമനുഷ്ടിക്കുകയാണ് സിജു.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഇദ്ദേഹം പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കെറ്റുത്തത്. വൈകിട്ടോടെ ഫലം നോക്കിയപ്പോൾ ഭാഗ്യം സിജുവിന്റെ കൂടെതന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ 18 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുകയാണ് സിജു. ലീമയാണ് സിജുവിന്റെ ഭാര്യ. അനന്തകൃഷ്ണൻ ആണ് മകൻ.

കേരള സർക്കാർ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണമെന്നാണ് സമ്മാനത്തുക ലഭിക്കാമുള്ള നിബന്ധന. നികുതി കിഴിച്ചുള്ള ബാക്കി തുകയാണ് സമ്മാനർഹർക്ക് ലഭിക്കുക.

Exit mobile version