പെന്‍ഡ്രൈവ് കത്തിച്ച് പൊടിച്ച് കളഞ്ഞു: ചികിത്സിച്ചത് യൂടൂബ് നോക്കി; വെളിപ്പെടുത്തലുമായി ജീവനക്കാര്‍ രംഗത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ ആരോപണവുമായി ജീവനക്കാര്‍ രംഗത്ത്. മോന്‍സന്‍ പറഞ്ഞതനുസരിച്ച് കേസിലെ നിര്‍ണായക തെളിവായ പെന്‍ഡ്രൈവ് കത്തിച്ചെന്നും അശാസ്ത്രീയമായാണ് ക്ലിനിക്കില്‍ ചികിത്സ നടത്തിയതെന്നും മാനേജര്‍ ജിഷ്ണുവും ട്രീറ്റ്മെന്റ് കേന്ദ്രത്തിലെ ജീവനക്കാരന്‍ ജെയിസണും വെളിപ്പെടുത്തി.

മോന്‍സണ്‍ അറസ്റ്റിലായ തൊട്ടടുത്ത ദിവസമാണ് പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും ജിഷ്ണു പറഞ്ഞു. പെന്‍ഡ്രൈവ് നശിപ്പിച്ചതിന് ശേഷം അവശിഷ്ടങ്ങള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. തന്നെ ഒരു കാരണവശാലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസില്‍ കുടുക്കാന്‍ കഴിയില്ലെന്നും കളളപ്പരാതികള്‍ നല്‍കിയവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും മോന്‍സണ്‍ പറഞ്ഞതായി ജിഷ്ണു വെളിപ്പെടുത്തി.

2016 മുതല്‍ മോന്‍സന്റെ സ്റ്റാഫാണ് ജിഷ്ണു. ആദ്യം അക്കൗണ്ടന്റായും പീന്നിട് മാനേജറായും ജോലി ചെയ്തിരുന്നു. മോന്‍സന്റെ വീട്ടില്‍ 50 ല്‍ അധികം സിസിടിവി ക്യാമറകള്‍ക്ക് പുറമേ ഒളിക്യാമറകളും സ്ഥാപിച്ചിരുന്നു. വീട്ടിലെ ഓരോ മൂലയിലും കുറഞ്ഞത് മൂന്ന് ക്യാമറ വരെയാണ് സ്ഥാപിച്ചിരിക്കുന്നത്.

എന്നാല്‍ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് ഒളിക്യാമറകള്‍ ഉണ്ടായിരുന്നതായി ജിവനക്കാര്‍ അറിഞ്ഞതെന്നും ജിഷ്ണു പറയുന്നു. മോന്‍സനെ വിശ്വസിച്ചിരുന്ന ഇവര്‍ ഇയാള്‍ക്കെതിരെ പോക്സോ കേസ് ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തുറന്നുപറച്ചില്‍ നടത്തുന്നത്.

കെ സുധാകരന്‍ സര്‍ ആറേഴ് തവണ വന്നിട്ടുണ്ട്, സ്റ്റീം ബാത്തൊക്കെ കഴിഞ്ഞ് മോന്‍സണ്‍ സാറുമായി സംസാരിച്ച് താഴത്തേക്ക് ഇറങ്ങി പോകും. ഗസ്റ്റ് ഒക്കെ വന്നാല്‍ ആളുകളെ ഞങ്ങളെ കൂടി പരിചയപ്പെടുത്താറുണ്ട്. ഈ ട്രീറ്റ്മെന്റിനെ കുറിച്ചൊന്നും ഞാന്‍ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. മോന്‍സണ്‍ പറഞ്ഞുതന്നത് മാത്രമേയുള്ളൂ. പിന്നെ യൂട്യൂബില്‍ നോക്കി പഠിച്ചു.

അറസ്റ്റിന് ശേഷം കോടതിയില്‍ വെച്ച് മോന്‍സനെ കണ്ടിരുന്നു. പൈസ കൊടുക്കാനുള്ള ചിലരെ പോയി കാണാന്‍ പറഞ്ഞു. ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയാല്‍ എല്ലാകാര്യങ്ങളും ഒത്തുതീര്‍പ്പാക്കാം എന്ന് അവരോട് പറയാനായിരുന്നു നിര്‍ദേശം.

മോന്‍സണ്‍ കുടുങ്ങിയതിന് പിന്നാലെ പലവഴിക്ക് നിന്നാണ് ഞങ്ങള്‍ക്ക് ഫോണ്‍ വരുന്നത്. എന്നെ കഴിഞ്ഞദിവസം ജയിലില്‍ നിന്നും മോന്‍സണ്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മെഡിസിന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്തിക്കാനാണ് പറഞ്ഞത്. ജയിലില്‍ ആരുടെ സഹായത്തോടെയാണ് ഫോണ്‍ വിളിച്ചതെന്ന് അറിയില്ല.

Exit mobile version