വിവാഹ മോചനത്തിന് പിന്നില്‍ അനുപമ: കുട്ടിയെ ദത്ത് കൊടുത്തത് അനുപമയുടെ അറിവോടെ; അജിത്തിന്റെ ആദ്യ ഭാര്യ

തിരുവനന്തപുരം: അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന ആരോപണവുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ. ദത്ത് നല്‍കുന്നതിന് തയ്യാറാക്കിയ സമ്മതപത്രം തന്നെ അനുപമ കാണിച്ചിരുന്നു. അനുപമയും അച്ഛനും സമ്മതപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. നസിയ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണ്, ഒരുപാട് സഹിച്ചു, അനുപമയുടെ വീട്ടില്‍ വരെ പോയി പറഞ്ഞു, വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന്. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഴുതി നല്‍കിയ കാര്യങ്ങള്‍ താന്‍ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും ഞാന്‍ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അനുപമ ഗര്‍ഭിണിയാണെന്ന് മൂന്നാമത്തെ മാസം തന്നെ താന്‍ അറിഞ്ഞു. ആ സമയത്ത് അജിത്തിനും അനുപമക്കും ഒപ്പമാണ് താമസിച്ചിരുന്നത്. അജിത്തും അനുപമയും തമ്മില്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. അനുപമ സഹോദരിയെ പോലെയാണെന്നാണ് അജിത്ത് പറഞ്ഞിരുന്നത്.

അജിത്ത് തന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു. അജിത്തുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയിരുന്നില്ല. തന്റെ ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത്. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഉപദ്രവം സഹിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടിലാണ് പലപ്പോഴും താന്‍ കഴിഞ്ഞിരുന്നത്. തന്നെ വിളിച്ചു കൊണ്ട് പോകാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു.

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ വിളിച്ചത് പ്രകാരമാണ് അനുപമയെ പോയി കണ്ടത്. അജിത്തിന് വിവാഹമോചനം നല്‍കില്ലെന്ന് അനുപമയോട് അന്ന് പറഞ്ഞിരുന്നു.

അജിത്തും താനും തമ്മിലുള്ള വിഷയത്തില്‍ പാര്‍ട്ടി കൂടെ നില്‍ക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടിയെ അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം താന്‍ ഇറങ്ങി വരികയായിരുന്നു. ഇപ്പോള്‍ തന്നെ സഹായിക്കാന്‍ ആരുമില്ലെന്നും നസിയ വ്യക്തമാക്കി.

Exit mobile version