അനുപമ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ച് അനുപമ. ഹര്‍ജി പിന്‍വലിക്കുന്ന കാര്യം കോടതിയെ അറിയിക്കും മുമ്പ് മാധ്യമങ്ങളെ അറിയിച്ചതിന് അനുപമയെ ഹൈക്കോടതി വിമര്‍ശിച്ചു.

ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ അത് തള്ളുമെന്നും കോടതി നേരത്തെ അനുപമയെ അറിയിച്ചിരുന്നു. അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയാണെന്ന് പറയാന്‍ കഴിയില്ല. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിയ്ക്ക് അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.

കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അനുപമയുടെ ആവശ്യം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നല്‍കുന്നത്.

എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ആശുപത്രി റജിസ്റ്ററിലും ജനനസര്‍ട്ടിഫിക്കറ്റിലും കുഞ്ഞിന്റെ വിവരങ്ങള്‍ തെറ്റായാണ് നല്‍കിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.

Exit mobile version