മഴക്കെടുതി: കോട്ടയത്തിന് എട്ട് കോടി അടിയന്തര ഫണ്ട് അനുവദിച്ചു

തിരുവനന്തപുരം: കോട്ടയത്തെ മഴക്കെടുതിയെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി അറുപത് ലക്ഷം രൂപയാണ് കോട്ടയം ജില്ലാ കളക്ടര്‍ക്ക് അനുവദിച്ചത്. തുക അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

വീടുകളുടെ അറ്റകുറ്റപണിക്കായി ആറ് കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങള്‍ക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കള്‍ക്കായി എക്സ്ഗ്രേഷ്യ 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം.

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവര്‍ക്ക് ചികിത്സ സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കൂട്ടിക്കല്‍ ഗ്രാമത്തെ കീറിമുറിച്ച ഉരുള്‍പൊട്ടലുകളില്‍ നഷ്ടമായത് ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ 10 ജീവനുകളാണ്. കാവാലിയില്‍ ഉരുള്‍പൊട്ടി കാണാതായ വണ്ടാളാക്കുന്നേല്‍ മാര്‍ട്ടിന്‍, മക്കളായ സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. മാര്‍ട്ടിന്റെ ഭാര്യ സിനി, അമ്മ ക്ലാരമ്മ, ഇളയ മകള്‍ സോന എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. മണ്ണിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

സമീപത്തെ പ്ലാപ്പള്ളി ഉരുള്‍പൊട്ടലില്‍ കാണാതായ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ, മകന്‍ അലന്‍, മുണ്ടകശേരില്‍ എം.ടി. വേണുവിന്റെ ഭാര്യ റോഷ്നി, പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ എന്നിവര്‍ക്കാണ് പ്ലാപ്പള്ളിയില്‍ ജീവന്‍ നഷ്ടമായത്. ഇതിനു പുറമേ ഒഴുക്കില്‍പ്പെട്ട് കാണാതായ ഓട്ടോതൊഴിലാളി ഷാലെറ്റ്, കാഞ്ഞിരപ്പള്ളി സ്വദേശി രാജമ്മ, ഏന്തയാര്‍ വല്യന്ത സ്വദേശിനി സിസിലി എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തി.

ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു

കോട്ടയം ജില്ലയില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. നാശനഷ്ടം അടിയന്തരമായി കണക്കാക്കാന്‍ നടപടി സ്വീകരിച്ചു. ഈ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. വീണ്ടും തുടര്‍ച്ചയായി മഴ പെയ്യുന്നത് കോട്ടയം ജില്ലയുടെ മലയോര മേഖലകളെ ആശങ്കയിലാക്കുന്നുണ്ട്.

Exit mobile version