തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയം; മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍!

കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ പെയ്യുന്ന തിരുച്ചെന്തൂര്‍, കായല്‍പട്ടണത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെട്ടത് 95 സെന്റി മീറ്റര്‍ മഴയാണ്. മഴയില്‍ തിരുനെല്‍വേലി ജംഗ്ഷനും റെയില്‍വേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തില്‍ മുങ്ങി.

കളക്ടറേറ്റ് ജീവനക്കാരെ ബോട്ടുകളിലാണ് ഇവരെ പുറത്തെത്തിച്ചത്. താമരഭരണി അടക്കം നദികള്‍ കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകള്‍ അതിവേഗം നിറയുന്നതും ആശങ്ക ഉയര്‍ത്തി.

റെയില്‍വേ ട്രാക്കിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ളത് അടക്കം തിരുനെല്‍വേലി വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാണ്.

Exit mobile version