ഹാള്‍ ടിക്കറ്റ് മറന്നു; സഹായിക്കണേ എന്ന് പെണ്‍കുട്ടിയുടെ അപേക്ഷ, പ്രിന്റ് എടുത്തുകൊടുത്ത് ഓട്ടോയില്‍ പരീക്ഷ സെന്ററിലേയ്ക്ക് എത്തിച്ച് ട്രാഫിക് പോലീസ്, ഒപ്പം വിജയാശംസകളും

തൃശ്ശൂര്‍: ഹാള്‍ ടിക്കറ്റ് മറന്നു വിഷമിച്ചു നിന്ന പെണ്‍കുട്ടിക്ക് സഹായ ഹസ്തവുമായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍. സിവില്‍ പോലീസ് ഓഫീസര്‍ സി.പി. സുധീഷിന് അടുത്തേയ്ക്കാണ് പെണ്‍കുട്ടി സഹായം തേടിയെത്തിയത്. താന്‍ പിഎസ് സി പരീക്ഷയ്ക്ക് വന്നതാണെന്നും സഹായിക്കണമെന്നും അപേക്ഷിച്ചു. പേടിക്കേണ്ട സമാധാനമായിരിക്കൂവെന്ന് പെണ്‍കുട്ടിയെ പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തു.

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം രാവിലെ 9.30-നായിരുന്നു സംഭവം. തൃശ്ശൂരിലെ ടെക്‌നിക്കല്‍ സ്‌കൂളിലായിരുന്നു പെണ്‍കുട്ടിക്ക് പരീക്ഷ. നഗരത്തിലെത്തിയപ്പോഴാണ് ഹാള്‍ടിക്കറ്റ് എടുക്കാന്‍ മറന്നുവെന്ന് മനസ്സിലായത്. പത്തുമണിക്ക് പരീക്ഷാഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്തുചെയ്യുമെന്ന ആശങ്കയിലായിരുന്നു പെണ്‍കുട്ടി. മൊബൈലില്‍ പി.എസ്.സി.യുടെ വെബ്‌സൈറ്റെടുത്ത് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സുധീഷ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് പെണ്‍കുട്ടിയോട് അത് തന്റെ ഫോണിലേക്കയയ്ക്കാന്‍ പറഞ്ഞു. പിന്നാലെ വാട്‌സ്ആപ്പ് വഴി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ഉടന്‍ പ്രിന്റ് ഔട്ട് എടുത്ത് ജീപ്പില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെത്തി. ഹാള്‍ടിക്കറ്റ് കൈയില്‍ കിട്ടിയതോടെയാണ് പെണ്‍കുട്ടിക്ക് ആശ്വാസമായത്. അവളെ ഉടനെ ഓട്ടോറിക്ഷയില്‍ക്കയറ്റി പരീക്ഷാകേന്ദ്രത്തിലേക്ക് പറഞ്ഞയച്ചു. ഒപ്പം വിജയാശംസകളും നേരുകയും ചെയ്തു.

Exit mobile version