മനിതി സംഘം കേരളത്തില്‍ എത്തി; പ്രതിഷേധം ശക്തം, വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

കുമളി: ശബരിമല ദര്‍ശനത്തിനായി യുവതികളടങ്ങുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സംഘം കേരളത്തില്‍ എത്തി. ചെന്നൈയിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘത്തെ കട്ടപ്പന പാറക്കടവില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധക്കാരെ നീക്കി ‘മനിതി’ അംഗങ്ങളുമായി പോലീസ് യാത്ര തുടരുന്നു.

ഇവരെ തടയാനായി കുമളി ചെക്‌പോസ്റ്റിനുസമീപം ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുന്നു. ‘മനിതി’ അംഗങ്ങള്‍ കുമളി കമ്പംമെട്ട് വഴി എത്തുമെന്നാണ് വിവരം. യുവതികളുള്‍പ്പെടെ നാല്‍പ്പതോളം പേരാണ് അയ്യപ്പദര്‍ശനത്തിനായി പുറപ്പെട്ടത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് പല വഴികളിലൂടെ അതിര്‍ത്തി കടക്കുകയാണ് ലക്ഷ്യം. തമിഴ്നാട് പോലീസും ഇവര്‍ക്ക് സംരക്ഷണം ഒരുക്കുവാനായി എത്തിയിട്ടുണ്ട്.

കോട്ടയം റെയില്‍വേ സ്റ്റേഷനിലും ഞായറാഴ്ച യുവതികളടങ്ങുന്ന സംഘമെത്തുമെന്ന സൂചനയുണ്ട്. കനത്ത സുരക്ഷയാണ് പോലീസ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഒരുക്കിയിരിക്കുന്നത്.

തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പേരും, കേരളം, കര്‍ണാടക, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇരുപത്തിയഞ്ചോളം പേരുമാണ് സംഘത്തിലുള്ളത്.

എങ്ങനെ, ഏതു വഴിയില്‍ ശബരിമയില്‍ എത്തും എന്ന കാര്യത്തില്‍ മനിതി ഭാരവാഹികള്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. പ്രതിഷേധം മുന്നില്‍ കണ്ട് രഹസ്യമായാണ് നീക്കങ്ങള്‍. ചെന്നൈയില്‍ നിന്ന് ചിലര്‍ റോഡ് മാര്‍ഗവും മറ്റ് ചിലര്‍ ട്രെയിനിലും കോട്ടയത്തെത്തുന്നുണ്ട്. ഇതിനിടെ കുമളി വഴി എത്തുന്നവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ കുമളി ചെക്ക് പോസ്റ്റില്‍ സംഘടിച്ചിട്ടുണ്ട്.

ഇതിനിടെ യുവതികള്‍ എത്തുമെന്ന് ഉറപ്പായതോടെ പ്രക്ഷോഭപരിപാടികളുടെ ശക്തി കൂട്ടുവാനാണ് വിവിധ ഹൈന്ദവ സംഘടനകളുടെ തീരുമാനം. ഏത് വിധേനയും യുവതീ പ്രവേശനം തടയുമെന്നാണ് ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല അടക്കമുള്ളവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version