കണ്ണൂർ: ഐ.എ.എസ് പാസ്സാവാനായി ജോത്സ്യന്റെ നിർദേശപ്രകാരം തങ്കഭസ്മം പാലിൽ കലക്കിക്കുടിച്ച വിദ്യാർത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി. കണ്ണൂർ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചന്ദാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെതിരെ കണ്ണവം പോലീസിൽ പരാതി നൽകിയത്.
വ്യാജ ഗരുഡ രത്നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നൽകി 11,75,000 രൂപ വാങ്ങിയതായാണ് മൊബിന്റെ പരാതിയിൽ പറയുന്നത്.വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കൽ മൂഹൂർത്തം നോക്കാനായാണ് മൊബിൻ ചന്ദ് ആദ്യമായി ജോത്സ്യനെ സമീപിക്കുന്നത്. തുടർന്ന് വാഹനാപകടത്തിൽ മൊബൻചന്ദ് മരണപ്പെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ജോത്സ്യൻ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും ആദിവാസികളിൽ നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം പത്തെണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതിന് പുറമേ ഭാവിയിൽ മകൻ ഐ എഎസ് പരീക്ഷ പാസ്സാവാനായി തങ്കഭസ്മം കഴിപ്പിക്കണമെന്നും വീട്ടിൽ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും ജോത്സ്യനെന്ന് പറയപ്പെടുന്നയാൾ മൊബിനെയും കുടുംബത്തെയും പറഞ്ഞ് പറ്റിക്കുയായിരുന്നു