സംസ്ഥാനത്ത് തീയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും: പകുതി സീറ്റില്‍ മാത്രം പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതിയായി. ഈ മാസം 25 മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കുക. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായത്.

പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനാനുമതി. എസി പ്രവര്‍ത്തിപ്പിക്കാം. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറക്കാം.

സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. പരമാവധി അന്‍പത് പേര്‍ക്കാണ് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹങ്ങളിലും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ഉയര്‍ത്താനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.

നേരത്തെ അടുത്ത മാസം ഒന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹോട്ടലുകളില്‍ അമ്പത് ശതമാനം പേര്‍ക്ക് ഇരുന്ന് കഴിക്കാനും നേരത്തെ അനുമതി നല്‍കിയിരുന്നു. ബാറുകളിലും ഇരുന്ന് മദ്യപിക്കാനും കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് ഡോസ് വസ്‌കിനെടുക്കുക, എ.സികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.

Exit mobile version