ലോക്നാഥ് ബെഹ്റ ഔദ്യോഗിക ആവശ്യത്തിന് ഒഡീഷയിലാണ്; അവധിയിലെന്ന വാര്‍ത്തകള്‍ തള്ളി കെഎംആര്‍എല്‍

കൊച്ചി: മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായി ലോക്നാഥ് ബെഹ്റ
അവധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി കെഎംആര്‍എല്‍. ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും ഔദ്യോഗിക ആവശ്യത്തിനായി അദ്ദേഹം ഒഡീഷയ്ക്ക് പോയെന്നും അധികൃതര്‍ അറിയിച്ചു.

ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുന്‍പില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടിയ ട്രാഫിക് ഈസ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ അഭിനന്ദിക്കുന്ന ബഹ്‌റയുടെ ചിത്രവും കെഎംആര്‍എല്‍ പങ്കുവെച്ചു ച്ചിട്ടുണ്ട്. മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ ഇന്ന് നടന്ന ചടങ്ങില്‍ ബെഹ്‌റ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ് ചിത്രം.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം ചര്‍ച്ചയാവുകയും ബെഹ്റ അവധിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയും ചെയ്ത സാചര്യത്തിലാണ് ഇപ്പോള്‍ വിശദീകരണവുമായി കെഎംആര്‍എല്‍ രംഗത്തെത്തിയത്.

ഒഡീഷ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കട്ടക്കില്‍ വെച്ച് ഏകദിന അഡ്മിനിസ്ട്രേറ്റീവ് സര്‍വീസുകള്‍ക്കുള്ള അഭിമുഖം നടത്താന്‍ ബെഹ്റയെ ക്ഷണിച്ചു. ഒക്ടോബര്‍ 1, 4 തീയതികളിലാണ് അഭിമുഖം നടക്കുന്നത്. ഇതിനായി 30ന് അദ്ദേഹം ഒഡീഷയിലേക്ക് പോകുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

ലോക്നാഥ് ബെഹ്റയ്ക്കെതിരെ സംസ്ഥാന പോലീസിലും രാഷ്ട്രീയ തലത്തിലും നീക്കമെന്ന് സൂചനകള്‍ക്കിടെ കേസന്വേഷണം പൂര്‍ത്തിയാവുന്നതു വരെയെങ്കിലും ബെഹ്റയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഇടതു രാഷ്ട്രീയത്തിലെ ചില തലങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകല്‍ക്കിടെയാണ് ബെഹ്റ അവധിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്.

മോന്‍സണു വേണ്ടി ലോക്നാഥ് ബെഹറ പലതവണ ഇടപെട്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് കെഎംആര്‍എല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

മോന്‍സണ്‍ മാവുങ്കല്‍ വിവാദത്തില്‍ ആദ്യം മുതല്‍ പ്രതിക്കൂട്ടിലായിരുന്നു ലോക്നാഥ് ബെഹ്റ. മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ആയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റയാണ് സുരക്ഷയൊരുക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്. 2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്ത് വന്നിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പോലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പോലീസിന്റെ ബീറ്റ് ബോക്സുള്‍പ്പെടെ മോന്‍സന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചത്.

ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ‘ബീറ്റ് ബുക്ക്’ മോണ്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്. എന്നാല്‍ ഇതിനോട് അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.

Exit mobile version