ഗ്രാമീണ ടൂറിസത്തിന്റെ പ്രധാനകേന്ദ്രം: കിരീടം പാലത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കാന്‍ നടപടി ആരംഭിച്ചു; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഗ്രാമീണ ടൂറിസത്തിന്റെ പ്രധാനകേന്ദ്രമായി ‘കിരീടം പാലം’ ടൂറിസകേന്ദ്രമാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ലോക ടൂറിസം ദിനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫേസ്ബുക് പോസ്റ്റിലൂടെ വിനോദസഞ്ചാര പദ്ധതി അറിയിച്ചത്.

കിരീടം സിനിമയിലെ കഥാപാത്രങ്ങളായ സേതുമാധവന്റെയും ദേവിയുടെയും പ്രണയരംഗങ്ങളും അടുത്ത കൂട്ടുകാരനായ കേശുവുമായുള്ള സംഭാഷണമെല്ലാം ‘തിലകന്‍ പാല’ ത്തിലാണ് ചിത്രീകരിച്ചത്.

മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തെ മനോഹരമാക്കിയ ഈ പ്രദേശത്തിന്റെ ഭംഗിയും ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞതാണ്. വിവിധ സമയങ്ങളിലുള്ള വെള്ളായണി കായലിന്റെ മനോഹാരിതയും പാലത്തിന്റെ ഏകാന്തതയും ഒപ്പിയെടുത്ത സംവിധായകന്‍ സിബി മലയില്‍ ഈ പ്രദേശത്തെ അനശ്വരമാക്കി.

കഴിഞ്ഞദിവസം മന്ത്രി ശിവന്‍കുട്ടി ഈ പാലത്തിന്റെ ടൂറിസം സാധ്യതകള്‍ പങ്കുവെച്ചു. ഞങ്ങള്‍ രണ്ട് പേരും ഇന്ന് കുറച്ച് സമയം പാലത്തില്‍ ചെലവഴിച്ചു. ആരും കൊതിക്കുന്ന ഗ്രാമീണ ഭംഗിയും വെള്ളായണി കായലിന്റെ മനോഹാരിതയും ചേര്‍ന്നതാണ് ഈ പ്രദേശം. ഗ്രാമീണ ടൂറിസത്തിന്റെ വലിയ സാധ്യതയുള്ള നാട്.
കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറും. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.

‘പാലം സ്ഥിതി ചെയ്യുന്നത് നേമം മണ്ഡലത്തിലാണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി അടക്കമുള്ള തടാക പ്രദേശത്തെ മാതൃകാവിനോദ സഞ്ചാരകേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും’ മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ചു.

കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Exit mobile version