ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ താമസിപ്പിച്ചു, രാത്രിയില്‍ മദ്യവും ഭക്ഷണവും വിളമ്പി; പത്രിക പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ ചെലവിട്ടത് 50 ലക്ഷം രൂപയെന്ന് കെ സുന്ദര, കൂടുതല്‍ വെളിപ്പെടുത്തല്‍

കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെലവിട്ടെന്ന് തുറന്നുപറഞ്ഞ് കെ സുന്ദര. മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തത് സുരേന്ദ്രന്‍ നേരിട്ടാണെന്നും സുന്ദര പറയുന്നു.

തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ 50 ലക്ഷം രൂപയാണ് കെ സുരേന്ദ്രന്‍ ചെലവിട്ടതെന്നും അതില്‍ 47.5 ലക്ഷം രൂപ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റി, ഒരു ബിജെപി സുഹൃത്തില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും സുന്ദര പറയുന്നു.

ഇക്കാര്യങ്ങളെല്ലാം കെ സുരേന്ദ്രന്‍ നേരിട്ട് വിളിച്ചാണ് ഏര്‍പ്പാട് ചെയ്തതെന്നും സുന്ദര വെളിപ്പെടുത്തി. മാര്‍ച്ച് 20 ന് തന്നെ രാത്രി താമസിപ്പിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും സുന്ദര പറയുന്നു.

മാര്‍ച്ച് 21 ന് യുവമോര്‍ച്ചാ മുന്‍ ട്രഷറര്‍ സുനില്‍ നായിക് സുന്ദരക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. സുന്ദരയുടെ വീട്ടില്‍ നിന്നെടുത്ത ഫോട്ടോയായിരുന്നു പങ്കുവെച്ചത്. മാര്‍ച്ച് 22 നാണ് സുന്ദര പത്രിക പിന്‍വലിച്ചത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപയും ഒരു സ്മാര്‍ട്ട്ഫോണും നല്‍കിയെന്നായിരുന്നു സുന്ദര ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയത്.

കെ സുരേന്ദ്രന്‍ പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നും സുന്ദര ആരോപിച്ചിരുന്നു. താന്‍ പണം വാങ്ങി പത്രിക പിന്‍വലിച്ചത് തെറ്റായിപോയെന്നും സുന്ദര പറഞ്ഞിരുന്നു.

Exit mobile version