ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; യുവാവിനെ കബളിപ്പിച്ച് തട്ടിയത് 11 ലക്ഷം! യുവതിയും ഭര്‍ത്താവും അറസ്റ്റില്‍, സൗഹൃദത്തിലൂടെയുള്ള തട്ടിപ്പ് ഇങ്ങനെ

പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 11 ലക്ഷം തട്ടിയ സംഭവത്തില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കാട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍. പുരം ബാബുവിലാസത്തില്‍ പാര്‍വതി ടി.പിള്ള (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) ആണ് അറസ്റ്റിലായത്. പന്തളം പോലീസ് ആണ് ഇവരെ പിടികൂടിയത്.

പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോട് അവിവാഹിതയായ താന്‍ പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നാണ് ധരിപ്പിച്ചിരുന്നത്. എസ്.എന്‍. പുരത്തുള്ള സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു.

സൗഹൃദം തുടര്‍ന്നതോടെ പാര്‍വതി വിവാഹവാഗ്ദാനം നല്കി. തനിക്ക് 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. സ്വത്തിന്റെ പേരില്‍ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റു ചെലവുകള്‍ക്കും ചികിത്സാച്ചെലവിനെന്നും പറഞ്ഞാണ് പണം കൂടുതലും വാങ്ങിയത്. പാര്‍വതിയുടെ യാത്ര ആവശ്യത്തിന് ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തതിന് 8,000 രൂപയും യുവാവ് നല്‍കുകയും ചെയ്തു.

മൊത്തം 11,07,975 ലക്ഷം രൂപയാണു ഈ ദമ്പതികള്‍ തട്ടിയെടുത്തത്. യുവാവിന്റെ പത്തനംതിട്ട ശാഖയിലെ ബാങ്ക് അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്. ഇതിനിടെ യുവാവിനെയും കൂട്ടി പാര്‍വതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ യുവതി ഒഴിഞ്ഞുമാറിയതോടെ വീടന്വേഷിച്ച് എത്തിയപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. അറസ്റ്റിലായ ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version