പ്ലസ് വണ്‍ പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല; പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം, മാര്‍ഗനിര്‍ദേശങ്ങളിങ്ങനെ

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു പ്രവേശന കവാടത്തിലൂടെയായിരിക്കും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്.

പ്രവേശന കവാടത്തില്‍ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനദ്ധ്യാപക ജീവനക്കാര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എസ്.എസ്.കെ ജീവനക്കാര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷാ ഹാള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍ പരിസരം തുടങ്ങിയവ ശുചിയാക്കാനും 22ന് മുമ്പ് അണുവിമുക്തമാക്കാനുള്ള നടപടിയെടുക്കാനും തീരുമാനമായി. ഇതിനായി ആരോഗ്യവകുപ്പ്, പി.ടി.എ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്തും.

പരീക്ഷാ ദിവസങ്ങളില്‍ സ്‌കൂള്‍ കോമ്ബൗണ്ടില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. കുട്ടികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശന കവാടത്തില്‍ തന്നെ എക്സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടില്ലെന്നം ഉറപ്പാക്കും.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട ഇന്‍വിജിലേറ്റര്‍മാര്‍ക്കും പിപിഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാര്‍ സ്വീകരിക്കണം. ഈ കുട്ടികള്‍ പ്രത്യേക ക്ലാസ് മുറിയില്‍ ആയിരിക്കും പരീക്ഷ എഴുതേണ്ടത്.

ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ത്ഥികളും ക്വാറന്റൈനില്‍ ഉള്ള വിദ്യാര്‍ത്ഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ അനുവര്‍ത്തിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിക്കും.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലേക്കായി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ശീതീകരിച്ച ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉള്ളതും വെളിച്ചം ഉള്ളതുമായ ക്ലാസ് മുറികളാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.

Exit mobile version