ശ്രീദേവിയുടെ സ്വപ്‌നം സഫലമാകും: വീട് വയ്ക്കാന്‍ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി എംപി

പാലക്കാട്: കാവശ്ശേരിയിലെ ശ്രീദേവിയുടെ സ്വന്തം വീടെന്ന സ്വപ്‌നം സഫലമാകും. വീട് വെക്കാന്‍ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി എംപി അറിയിച്ചു. കേരള സര്‍ക്കാരോ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതനുസരിച്ച് അഞ്ചു മുതല്‍ ആറു ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെക്കാന്‍ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസിനെ അറിയിച്ചു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശികളായ ഒരുകൂട്ടം ആളുകളാണ് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ശ്രീദേവിയെ സന്ദര്‍ശിച്ചിരുന്നു. സുരേഷ്‌ഗോപിയെ കണ്ട് ജീവിത പ്രയാസങ്ങള്‍ പറയണമെന്ന ശ്രീദേവിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമായത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം കോഴിച്ചെനയില്‍, പ്രസവത്തോടെ അമ്മ തെരുവില്‍ ഉപേക്ഷിച്ചതാണ് ശ്രീദേവിയെ. പിന്നീട് ഒരു നാടോടി സ്ത്രീ ഇവരെ എടുത്തു വളര്‍ത്തി. ഏഴു വയസു മുതല്‍ ആലുവ ജനസേവ ശിശുഭവനില്‍ വളര്‍ന്നു. 2015ല്‍ പാലക്കാട് കാവശ്ശേരി സ്വദേശി സതീഷ്, ശ്രീദേവിയെ വിവാഹം ചെയ്തു. നാലു വയസ്സുള്ള മകളുണ്ട്, ശിവാനി.

അന്ന് നാടോടി സ്ത്രീയോടൊപ്പമുള്ള ശ്രീദേവിയുടെ ജീവിതം അറിഞ്ഞ് സുരേഷ്‌ഗോപി വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞിരുന്നു. അപ്പോഴേയ്ക്കും ശ്രീദേവിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് ഒരു സിനിമാ ചിത്രീകരണത്തിനിടെ ജനസേവ ശിശുഭവനില്‍ വെച്ചും സുരേഷ് ഗോപി ശ്രീദേവിയെ കണ്ടിരുന്നു.

പാലക്കാട് നഗരസഭയില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കാം എന്നായിരുന്നു ബിജെപി നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കേട്ട സുരേഷ് ഗോപി ശ്രീദേവിയുടെ വീട്ടില്‍ ചെന്ന് കാണാമെന്നറിയിക്കുകയായിരുന്നു.

ശ്രീദേവിയെയും കുടുംബത്തെയും കാണാന്‍ മധുര പലഹാരങ്ങളുമായാണ് സുരേഷ് ഗോപി എത്തിയത്. സുരേഷ്ഗോപിയെ കണ്ടതോടെ ശ്രീദേവി കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. ശ്രീദേവിയുടെ വിശേഷങ്ങള്‍ അറിഞ്ഞ്, സങ്കടങ്ങള്‍ കേട്ട് ആശ്വസിപ്പിച്ചാണ് സുരേഷ്ഗോപി മടങ്ങിയത്.

Exit mobile version