സത്യം പറയാതിരിക്കാനാവില്ല, തിരിച്ചു വിളിക്കാന്‍ അവര്‍ കാണിച്ച മാന്യതയില്‍ എനിക്ക് മതിപ്പു തോന്നി; ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രശംസിച്ച് സന്ദീപ് വാര്യര്‍

തൃശ്ശൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രശംസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. സഹായം തേടി പകല്‍ വിളിച്ചെങ്കിലും വീണാ ജോര്‍ജ് എടുത്തില്ലെന്നും രാത്രി വൈകി തന്നെ ഫോണില്‍ തിരികെ വിളിച്ച് കാര്യം തിരക്കിയെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യര്‍ ആരോഗ്യമന്ത്രിയെ പ്രശംസിച്ചത്. ഷൊര്‍ണൂരിലെ ഒരു രോഗിയുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് നടത്തിയ ഇടപെടലാണ് ബിജെപി വക്താവിന്റെ പ്രശംസയ്ക്ക് കാരണം. വീണാ ജോര്‍ജിനോട് രാഷ്ട്രീയം വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ മതിപ്പ് തോന്നിയെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സത്യം മറച്ചുവെക്കാനാവില്ലെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പ്

ബഹു.ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോര്‍ജ് ഫോണ്‍ ചെയ്താല്‍ എടുക്കാത്ത ആളാണെന്ന നിലയില്‍ ഒരു വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നു . വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കട്ടെ . ഒന്നു രണ്ടു മാസം മുമ്പാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത ഷൊര്‍ണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് ഞാന്‍ ബഹു. മന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു. എടുത്തില്ല. മന്ത്രിയാണ്. സ്വാഭാവികമായും മീറ്റിംഗുകളും തിരക്കുകളും ഉണ്ടാവും . ഞാനത് കാര്യമാക്കിയില്ല.

അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു. പകല്‍ സമയത്തെ തിരക്കുകള്‍ക്കിടെ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാതെ പോയ കാളുകള്‍ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവര്‍. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. തിരിച്ചു വിളിക്കാന്‍ അവര്‍ കാണിച്ച മാന്യതയില്‍ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ.

Exit mobile version