‘സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിര്‍ക്കാന്‍ കഴിയുക?’; എതിര്‍ക്കുന്നവരുടെ പുസ്തകങ്ങളും നമ്മള്‍ പഠിക്കണമെന്ന് ശശി തരൂര്

തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ വിവാദ സിലബസ് വിയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്ത്. സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ എതിര്‍ക്കാന്‍ കഴിയുകയെന്ന് ശശി തരൂര്‍ ചോദിക്കുന്നു.

സോഷ്യല്‍മീഡിയയിലൂടെയാണ് ശശി തരൂരിന്റെ പ്രതികരണം. നമ്മള്‍ യോജിച്ചാലും ഇല്ലെങ്കിലും പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നും തരൂര്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

തന്റെ നിലപാടിനേട് പലര്‍ക്കും വിയോജിപ്പുണ്ടാകാമെന്ന് പറഞ്ഞ തരൂര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി നമ്മള്‍ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും അതോടൊപ്പം നമ്മള്‍ എതിര്‍ക്കുന്നവരുടെ പുസ്തകങ്ങളും പഠിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സവര്‍ക്കറിനേയും ഗോള്‍വാള്‍ക്കറിനേയും സിലബസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്ന നയമാണ് കോണ്‍ഗ്രസിനെന്ന് വ്യക്തമാക്കി കെ മുരളീധരന്‍ എംപി രംഗത്തെത്തിയതിന് പിന്നാലെയാണ് ശശി തരൂര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്.

ശശി തരൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ്; നമ്മള്‍ അതിനോട് യോജിച്ചാലും ഇല്ലെങ്കിലും, എന്ന എന്റെ നിലപാടിനോട് പല സുഹൃത്തുക്കളും വിയോജിക്കുന്നു എന്നത് മനസ്സിലാക്കുന്നു. സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിര്‍ക്കാന്‍ കഴിയുക? കണ്ണൂര്‍ യൂണിവേഴ്സിറ്റി നമ്മള്‍ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മള്‍ എതിര്‍ക്കുന്നവരുടെ പുസ്തകങ്ങളും നമ്മള്‍ പഠിക്കണം. ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണ്.

മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതില്‍ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഞാന്‍ എന്റെ പുസ്തകങ്ങളില്‍ പലവട്ടം സവര്‍ക്കറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതിയിട്ടുണ്ട്; അവയെ കൃത്യമായി നിഷേധിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version