‘ഏഴര വര്‍ഷത്തെ മാനസിക പീഡനം’; കോടതി വിധിയില്‍ നന്ദി പറഞ്ഞ് ശശി തരൂര്‍ എംപി

Shashi tharoor mp | Bignewslive

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂര്‍. കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയില്‍ നന്ദി പറയുകയായിരുന്നു ശശി തരൂര്‍ എംപി.

ഓണ്‍ലൈനിലൂടെയാണ് ശശി തരൂര്‍ കേസിന്റെ നടപടികള്‍ നിരീക്ഷിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലാണ് തരൂരിന് ആശ്വാസകരമായ ഉത്തരവ് എത്തിയത്. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് തരൂരിന് ആശ്വാസകരമായ വിധി പറഞ്ഞത്. 2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പോലീസ് വാദിച്ചത്.

എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നും തരൂരും വാദിച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. ഈ കോലാഹലങ്ങള്‍ക്കാണ് ഇന്ന് തിരശീല വീണത്.

Exit mobile version