അഞ്ച് അമ്പലങ്ങളും അഞ്ച് വീടുകളും കുത്തിത്തുറന്ന് പണവും, സ്വര്‍ണ്ണവും മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ഒടുവില്‍ പിടിയില്‍

പാലക്കാട്: കുപ്രസിദ്ധ മോഷ്ടാവ് മംഗലംഡാം വിശ്വനാഥന്‍ പോലീസ് പിടിയില്‍. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അഞ്ച് അമ്പലങ്ങളും അഞ്ച് വീടുകളും കുത്തിത്തുറന്ന് പണവും, സ്വര്‍ണ്ണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.

മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മോഷണം നടത്തി വന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇറങ്ങിയ വിശ്വനാഥന്‍ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ലോഡ്ജുകളില്‍ താമസിച്ചാണ് മോഷണം നടത്തി വന്നത്.

ജില്ലയില്‍ മോഷണം കൂടി വരുന്നതിനോടനുബന്ധിച്ച് നടന്നു വരുന്ന പ്രത്യേക അന്വേഷണത്തിനിടെയാണ് പ്രതി വലയിലായത്. പാലക്കാട് സിവില്‍ സ്റ്റേഷന്റെ പുറകിലുള്ള കല്ലേക്കാട് മാര്‍ച്ച് മാസം രാത്രി ആള്‍ത്താമസമുള്ള വീട്ടില്‍ കയറി പണം, സ്വര്‍ണ്ണം, വാച്ച് എന്നിവ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു.

കൂടാതെ ഏപ്രില്‍ മാസം പെരിന്തല്‍മണ്ണ ശിവക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് 50,000 രൂപ മോഷ്ടിച്ചതും വിശ്വനാഥനാണ്. മോഷണ മുതലുകള്‍ പോലീസ് കണ്ടെടുത്തു. പാലക്കാട് ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ അന്‍പതോളം മോഷണക്കേസുകള്‍ ഉണ്ടായിരുന്നു.

പാലക്കാട് സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം , സബ് ഇന്‍സ്‌പെക്ടര്‍ രമ്യാ കാര്‍ത്തികേയന്‍, ASI ശശി, SCPO രമേഷ്, ഗീത ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ S.ജലീല്‍, K. അഹമ്മദ് കബീര്‍, R. വിനീഷ്, S. ഷനോസ്, R. രാജീദ്, S. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version