കാമുകന്‍ ജീവനൊടുക്കിയ വിഷമത്തില്‍ പെണ്‍കുട്ടി ആറ്റില്‍ ചാടി; രക്ഷകനായി ഡിവൈഎഫ് നേതാവ് അനൂപ്, പെണ്‍കുട്ടിയെ കരയ്‌ക്കെത്തിച്ചപ്പോള്‍ തട്ടിക്കയറി നാട്ടുകാര്‍, സത്യം അറിഞ്ഞപ്പോള്‍ മാപ്പപേക്ഷയും

മാവേലിക്കര: പ്രായിക്കരപ്പാലത്തില്‍ നിന്നു അച്ഛന്‍കോവിലാറ്റിലേയ്ക്കു ചാടിയ പെണ്‍കുട്ടിക്ക് രക്ഷകനായി ഡിവൈഎഫ്‌ഐ ഉളുന്തി യൂണിറ്റ് പ്രസിഡന്റ് അനൂപ് സിദ്ധാര്‍ഥന്‍. തന്റെ ജീവന്‍പോലും വകവെയ്ക്കാതെയാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ അനൂപ് ആറ്റിലേയ്ക്ക് ചാടിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-നായിരുന്നു സംഭവം. പെണ്‍കുട്ടി ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ ചെന്നിത്തലയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. വാഹനം പാലത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ കൈയിലിരുന്ന പഴ്‌സ് താഴെ വീണതായി ബന്ധുവായ യുവാവിനോടു പറഞ്ഞ പെണ്‍കുട്ടി വാഹനം നിര്‍ത്തിയയുടന്‍ ചാടിയിറങ്ങി പാലത്തിന്റെ കൈവരികള്‍ക്കു മുകളില്‍ കയറി പൊടുന്നനെ ആറ്റിലേയ്ക്ക് ചാടുകയായിരുന്നു.

പെട്രോള്‍ അടിയ്ക്കാനായി പ്രായിക്കരയിലെ പമ്പില്‍ പോയി വരുകയായിരുന്ന അനൂപ് പെണ്‍കുട്ടി ചാടിയത് കണ്ടു. ഉടന്‍തന്നെ വാഹനം നിര്‍ത്തി ഇയാളും മറുത്ത് ചിന്തിക്കാതെ ആറ്റിലേക്കു ചാടുകയായിരുന്നു. മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് എത്തിച്ചു. കടവില്‍ സംഭവങ്ങള്‍ കണ്ടുനിന്ന നാട്ടുകാരില്‍ ചിലര്‍ ഇവര്‍ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും തെറ്റിദ്ധരിച്ച് അനൂപുമായി വാക്കുതര്‍ക്കത്തിലായി.

അടിയന്തര പ്രഥമശുശ്രൂഷ നല്‍കിയതോടെ പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടി. ഇതിനിടെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു പാലത്തില്‍നിന്നു താഴെയിറങ്ങി കടവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതോടെ സത്യം മനസിലായ നാട്ടുകാര്‍ അനൂപിനോട് തെറ്റ് ഏറ്റുപറയുകയും ചെയ്തു.

അച്ഛനമ്മമാര്‍ മരിച്ചതിനെത്തുടര്‍ന്നു സഹോദരന്റെ സംരക്ഷണത്തിലായിരുന്ന പെണ്‍കുട്ടി ഒരുയുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ കല്യാണത്തിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. ഇതിലുണ്ടായ മനോവിഷമമാണ് താന്‍ ആത്മഹത്യക്കു ശ്രമിക്കാന്‍ കാരണമെന്നു പെണ്‍കുട്ടി പിന്നീട് നാട്ടുകാരോടു പറഞ്ഞു. കേബിള്‍ നെറ്റ് വര്‍ക് ജീവനക്കാരനാണ് അനൂപ്. എന്നാല്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ അനൂപിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.

Exit mobile version