സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി; മുന്‍ കാമുകനെതിരെ കേസ്, കുറ്റവാളിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സബ്കലക്ടറായ സഹോദരന്‍

കോട്ടയം: സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.
കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശി വിഎം ആതിരയാണ് മരിച്ചത്. യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ കേസ് എടുത്തു.

ആതിരയുടെ സുഹൃത്തായിരുന്ന അരുണ്‍ വിദ്യാധരനെതിരെയാണ് പോലീസ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്തത്. അരുണ്‍ ഫേസ്ബുക്ക് വഴി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് ആതിര കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

അരുണും ആതിരയും മുമ്പ് സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അകന്നു. ഇതോടെയാണ് ആതിരയ്‌ക്കെതിരെ അരുണ്‍ ഫേസ്ബുക്കില്‍ മോശം കുറിപ്പുകള്‍ ഇട്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വ്യക്തിഹത്യ നടത്തുന്നതിനെതിരെ ആതിര കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. അരുണുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങള്‍ ഫേബുക്കില്‍ പോസ്റ്റ് ചെയ്യുകയും അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി.

ആതിരയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി സഹോദരീ ഭര്‍ത്താവായ ആശിഷ് ദാസ് ഐഎഎസ്. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടേതെന്ന് ആശിഷ് ദാസ് ഫേസ്ബുക്കില്‍ കുറിച്ചു. മരിച്ച സഹോദരിയുടെ ചിത്രം പങ്കുവെച്ചുള്ള പോസ്റ്റില്‍ കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കുമെന്നും ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പറയുന്നു.

മണിപ്പൂരില്‍ സബ് കളക്ടറാണ് ആശിഷ് ദാസ്. കേരളാ ഫയര്‍ ഫോഴ്‌സില്‍ ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി ദേശീയ ശ്രദ്ധ നേടിയിരുന്നു.

Exit mobile version