നിപ ആശങ്കയില്‍ ആശ്വാസം: 16 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ലക്ഷണങ്ങളുള്ള 12 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് നിപ ആശങ്കയില്‍ ആശ്വാസം. നിപ പരിശോധനയില്‍ 16 സാമ്പിളുകള്‍ കൂടി നെഗറ്റീവായി. ഇതോടെ മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 46 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 265 പേരാണ് നിരീക്ഷണത്തിലുള്ളത്.

ആശുപത്രിയിലുള്ളത് 62 പേരാണ്. 12 പേര്‍ക്ക് നിപ രോഗലക്ഷണമുണ്ട്. എല്ലാവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 47 പേര്‍ മറ്റ് ജില്ലയിലുള്ളവരാണ്.

അഞ്ച് വവ്വാലുകളുടെ സാമ്പിളുകള്‍ പുനെ എന്‍ഐവിയിലേക്ക് അയക്കും. കണ്ടെയിന്മെന്റ് സോണല്ലാത്ത കോഴിക്കോട് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നാളെ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കുട്ടികളില്‍ നിപ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണം നടത്തുകയാണ് ആരോഗ്യ വകുപ്പ്. അപസ്മാരം, മസ്തിഷ്‌ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളില്‍ നിര്‍ബന്ധമായും നിപ പരിശോധന നടത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി.

തിരുവനന്തപുരം എസ്എടി ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ പ്രത്യേക നിപ വാര്‍ഡ് തുറന്നു. നിപ ചികിത്സക്കായി വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങളും ഒരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം.

Exit mobile version