‘മെഡിക്കല്‍ കോളെജില്‍ എത്തിക്കും വരെ മകന് കുഴപ്പമില്ലായിരുന്നു, അവിടെ നിന്നും ഇഞ്ചക്ഷന്‍ എടുത്തതോടെ മകന്റെ ബോധം നഷ്ടപ്പെട്ടു’; നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ ഉമ്മ പറയുന്നു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ച വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ മുഹമ്മദ് ഹാഷിമാണ് മരിച്ചത്. മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന്‍ എടുത്തശേഷമാണ് മകന്റെ സ്ഥിതി മോശമായി തുടങ്ങിയതെന്ന് മരിച്ച മുഹമ്മദ് ഹാഷിമിന്റെ ഉമ്മ വാഹിദ ആരോപിച്ചു.

ഒരു മാധ്യമത്തോടാണ് വാഹിദ ഇക്കാര്യം പറഞ്ഞത്. ചില ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ കോളെജില്‍ എത്തിക്കും വരെ മകന് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ഉമ്മ പറയുന്നത്. ചെറിയ പനി തുടങ്ങിയതോടെ മെഡിക്കല്‍ കോളെജിലേക്ക് പോവുകയായിരുന്നുവെന്നും അവിടെ നിന്നും ഇഞ്ചക്ഷന്‍ എടുത്തതോടെ മകന്റെ ബോധം നഷ്ടപ്പെട്ടെന്നും വാഹിദ പറഞ്ഞു.

വാഹിദയുടെ വാക്കുകള്‍ ഇങ്ങനെ-

‘മകന് ആദ്യം തൊണ്ടവേദന മാത്രമാണ് ഉണ്ടായിരുന്നത്. ശാന്തി ആശുപത്രിയില്‍ ഡോക്ടറെ കണ്ടു. മകന്‍ ഫോണില്‍ ഒക്കെ സംസാരിച്ചിരുന്നു. പിന്നെ ചെറിയ പനി തുടങ്ങി. മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന്‍ എടുത്തശേഷമാണ് അവന്റെ ബോധം പോയത്.

അതുവരെ അവന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വീട്ടിലേക്ക് പോകാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അത്ര സീരിയസ് ആയ കുട്ടി അങ്ങനെ സംസാരിക്കുമോ. ആംബുലന്‍സിലൊക്കെ കൊണ്ടുവന്ന കുട്ടിക്ക് പേടിച്ചിട്ട് അപസ്മാരം വന്നതാണ്.

എന്നാല്‍ ഗ്ലൂക്കോസ് കയറ്റിയ ശേഷം പോകാമായിരുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ വിധി സമ്മതിച്ചില്ല. പനിക്കൊപ്പമുള്ള ക്ഷീണം മാത്രമെ അവനുണ്ടായിരുന്നുള്ളു. കൊവിഡ് നെഗറ്റീവായിരുന്നു.കുട്ടികളുടെ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളേജില്‍ നിന്നും മിംസിലേക്ക് കൊണ്ട് പോയത്. മെഡിക്കല്‍ കോളെജില്‍ വിശദപരിശോധന നടത്തിയില്ല. റിപ്പോര്‍ട്ട് പരിശോധിച്ച് ഒരു ഇന്‍ജക്ഷന്‍ വെക്കുകയായിരുന്നു. പിന്നാലെയാണ് അവന് അസ്വസ്ഥത തുടങ്ങിയത്.’

Exit mobile version