ഷൂട്ടിങ് കാലത്ത് പ്രണയം, പിന്നീട് സൂര്യഗായത്രി മറ്റൊരു വിവാഹം കഴിച്ചു; പ്രണയം നാട്ടിൽ അറിഞ്ഞതോടെ അരുണിന്റെ വിവാഹാലോചനകൾ മുടങ്ങി; കൊലയ്ക്ക് പിന്നിൽ പ്രതികാരം

തിരുവനന്തപുരം: നെടുമങ്ങാട് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക മൊഴി ലഭിച്ചു. കുറച്ചുകാലം മുൻപ് സിനിമാ ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. ഈ വിവരം നാട്ടിൽ അറിഞ്ഞതോടെ വിവാഹ ആലോചനകൾ മുടങ്ങാൻ ആരംഭിച്ചു. ഇതിന്റെ പ്രതികാരം കാരണമാണ് സൂര്യഗായത്രിയെ ആക്രമിച്ചതെന്ന് പ്രതി അരുൺ പോലീസിനോട് പറഞ്ഞു.

ഷൂട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന അരുണും സൂര്യഗായത്രിയും പ്രണയത്തിലായിരുന്നു. പിന്നീട് മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയായി. ഈ ദാമ്പത്യം സുഖകരമായിരുന്നില്ല. ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോട് ആയിരുന്നു സൂര്യഗായത്രി കഴിഞ്ഞു വന്നിരുന്നത്.

പക്ഷെ, യുവതിയുമായുണ്ടായിരുന്ന പ്രണയം നാട്ടിൽ അറിഞ്ഞ അരുണിന് മറ്റു വിവാഹങ്ങൾ ഒന്നും ശരിയായില്ല. ഇത് അരുണിനെ അസ്വസ്ഥനാക്കിയിരുന്നു. പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് കാണുമ്പോൾ സൂര്യഗായത്രി അരുണുമായി വാക്കേറ്റം നടത്തുന്നത് പതിവായിരുന്നെന്നും ഇതിലെ പ്രകോപനമാണ് ആക്രമണം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അരുൺ പോലീസിനു നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നുവെന്നും, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യക്തതവരൂ എന്ന് വലിയമല പോലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറിയാണ് അരുൺ സൂര്യഗായത്രിയെ കുത്തി പരിക്കേൽപ്പിച്ചത്. സൂര്യഗായത്രിയുടെ വീടിന്റെ പിൻവാതിലിലൂടെയാണ് അരുൺ വീടിനുള്ളിൽ പ്രവേശിച്ച് ആക്രമണം നടത്തിയത്. നിലവിളി കേട്ട് പരിസരവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും അരുൺ ഓടിരക്ഷപ്പെട്ടു. തുടർന്ന് സമീപത്തെ ഒരു വീടിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി വലിയമല പോലീസിൽ കൈമാറുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെയോടെ നില വഷളാകുകയായിരുന്നു.

സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാ കോണത്തെ വാടക വീട്ടിൽ എത്തിയ യുവതിയുടെ ആൺസുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുണാണ് കൊലപാതകം നടത്തിയത്. നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ പതിനഞ്ചോളം കുത്തുകളേറ്റ സൂര്യഗായത്രിയെ ഗുരുതര പരിക്കുകളോടെ ആയിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു, ശാരീരിക വെല്ലുവിളി നേരിടുന്ന ഇവരും ചികിത്സയിലാണ്.

ആക്രമണത്തിനിടെ അരുണിന്റ കൈക്കും പരിക്കേറ്റിരുന്നു. ഇയാൾ പോലീസ് നിരീക്ഷണത്തിൽ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version