കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിച്ചു, ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

ഗുരുതരമായ അച്ചടക്ക ലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പി പ്രശാന്ത് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കെസി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പിഎസ് പ്രശാന്തിന്റെ പ്രധാന ആരോപണം. കെസിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമെന്നും പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു. തെളിവുകള്‍ നിരത്തി പ്രശാന്ത് രാഹുലിന് കത്തും അയച്ചിരുന്നു.

കെസി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളര്‍ന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു.

എന്നാല്‍, തെറ്റു തിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

തിരുവനന്തപുരത്ത് പാലോട് രവിയെ അധ്യക്ഷനാക്കിയതിന് എതിരെയും പ്രശാന്ത് വിമര്‍ശിച്ചിരുന്നു. തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ് പാലോട് രവി. ഇതിന്റെ തെളിവുകള്‍ തോല്‍വി പഠിക്കുന്ന കമ്മീഷന്‍ താന്‍ കൈമാറിയിട്ടുണ്ട്.
ഇത്തരം ഒരാളെ ഡിഡിസി അധ്യക്ഷനാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

Exit mobile version