എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍; കെഎസ്ആര്‍ടിസി ഇന്ന് 402 സര്‍വീസുകള്‍ റദ്ദാക്കി

എറണാകുളത്ത് 191 സര്‍വീസുകളും തിരുവനന്തപുരത്ത് 162 സര്‍വീസുകളും കോഴിക്കോട് 49 സര്‍വീസുകളുമാണ് റദ്ദാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് എം പാനല്‍ ജീവനക്കാരുടെ കുറവ് കെഎസ്ആര്‍ടിസി സര്‍വീസുകളെ സാരമായി ബാധിച്ചു. കെഎസ്ആര്‍ടിസി ഇന്ന് 402 സര്‍വീസുകളാണ് റദ്ദാക്കിയത്. എറണാകുളത്ത് 191 സര്‍വീസുകളും തിരുവനന്തപുരത്ത് 162 സര്‍വീസുകളും കോഴിക്കോട് 49 സര്‍വീസുകളുമാണ് റദ്ദാക്കിയത്. ഇന്നലെ 482 സര്‍വീസുകളാണ് റദ്ദാക്കിയിരുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നു വരുന്ന പല സര്‍വീസുകളും മുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. ഇപ്പോള്‍ ഉള്ള ഒഴിവിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി പറഞ്ഞു.

പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു.
പിഎസ്‌സി പട്ടികയില്‍നിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ എം പാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പിഎസ്‌സി അഡൈ്വസ് മെമോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിടാനാണ് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ പിരിച്ചു വിടപ്പെട്ട താത്കാലിക കണ്ടക്ടര്‍മാരെ പരിഗണിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Exit mobile version