മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്; പ്രതിപക്ഷം ചേംബറില്‍ കയറി കസേര വലിച്ചെറിഞ്ഞു, ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മേയര്‍

തൃശൂര്‍: മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്. പ്രതിപക്ഷ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് അടി നടന്നത്. പ്രതിപക്ഷം അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളം വെച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചത്. ചേംബറില്‍ കയറിയ പ്രതിപക്ഷം കസേര വലിച്ചെറിഞ്ഞതായും ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മേയര്‍ പറയുന്നു.

‘എന്റെ കസേര വലിച്ചെറിഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്ന് ക്യാബിനില്‍ വന്നിരിക്കുകയാണ്’ മേയര്‍ പറഞ്ഞു. 23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ജനാധിപത്യവിരുദ്ധമായി മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്നും ആരോപണമുണ്ട്.

നിയമപ്രകാരമുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള അവസരം തുലച്ചുകളയുന്നത് തൃശ്ശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയര്‍ എംകെ വര്‍ഗീസ് പ്രതികരിച്ചു. ഇപ്പോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടവരാണ് പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കള്‍. ഇത്രയും വലിയൊരു പദ്ധതിയില്‍ പോരായ്മകളുണ്ടാകാം, പരാതികളും. പോരായ്മകളും പരാതികളും ചര്‍ച്ചചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version