കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാംഡോസിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

covishield

കൊച്ചി: കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. വാക്‌സീന്റെ ഫലപ്രാപ്തി, ലഭ്യത എന്നിവയില്‍ ഏതുമായി ബന്ധപ്പെട്ടാണ് ഇടവേള ഏര്‍പ്പെടുത്തിയതെന്ന് വിശദീകരിക്കണമെന്ന്
കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് രണ്ടാംഡോസ് നേരത്തെ നല്‍കണമെന്നുള്ള കിറ്റെക്‌സിന്റെ ഹര്‍ജിയിലാണ് നടപടി. കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

93 ലക്ഷം രൂപ ചിലവില്‍ കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നാണ് ഹര്‍ജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Exit mobile version