കല്യാണങ്ങൾക്ക് പോകലും വയറുകാണലും അല്ല എംഎൽഎയുടെ പണി; സാമ്പത്തിക പ്രതിസന്ധി കാരണം ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയതെന്ന് പിവി അൻവർ

മലപ്പുറം: നിലമ്പൂർ മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷനായെന്ന ആരോപണത്തിന് മറുപടിയുമായി എംഎൽഎ പിവി അൻവർ രംഗത്ത്. ആഫ്രിക്കയിലേക്ക് പോയത് പാർട്ടി അനുമതിയോടെയാണെന്നും സാമ്പത്തിക പ്രതിസന്ധി കാരണം സ്വർണ ഖനനത്തിലാണെന്നും പിവി അൻവർ സ്വകാര്യമാധ്യമത്തോട് പറഞ്ഞു. യുഡിഎഫ് തന്നെ നിരന്തരം വേട്ടയാടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

പാർട്ടി എനിക്ക് മൂന്ന് മാസം ലീവ് അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോൾ ആഫ്രിക്കയിലെ സിയറ ലിയോണിൽ സ്വർണഖനനത്തിലാണ്. നാട്ടിൽ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന ഒരാളാണ് ഞാൻ. നിരന്തരം കള്ള വാർത്തകൾ നൽകി മാധ്യമങ്ങൾ അത് പൂട്ടിച്ചു. അതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് ആഫ്രിക്കയിൽ വരേണ്ടി വന്നത്. മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കല്യാണങ്ങൾക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണികഴിക്കലും അല്ല എംഎൽഎയുടെ പണി. വോട്ട് നേടാൻ വേണ്ടി ഒരു കല്യാണത്തിനും ഞാൻ പോയിട്ടില്ല. പോവുകയുമില്ല. എന്റെ തൊട്ടടുത്ത എംഎൽഎയുടെ പേര് കല്യാണരാമൻ എന്നാണ് അറിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ജൂൺ 16 നോ മറ്റോ ആണ് വന്നത്. ഞായറാഴ്ച പോലും പ്രർത്തിക്കുന്ന എംഎൽഎ ഓഫീസാണ് എന്റേത്. ഒരു മാസത്തിന് ശേഷമെ മടങ്ങി വരുകയുള്ളു പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു എംഎൽഎ ആയാൽ ആർക്കും കുതിര കയറാമെന്ന് ധാരണയുള്ള പത്രക്കാർ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിസിനസ് ആവശ്യാർഥം ആഫ്രിക്കയിലെ സിയറ ലിയോണിലാണ് പിവി അൻവർ നിലവിലുള്ളത്.

Exit mobile version