കൊച്ചി: റോഡിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച കോർപറേഷൻ കൗൺസിലറുടെ ഭർത്താവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാർ പോലീസ് പിടിച്ചെടുത്തു. കേസിലെ പ്രതി ആനന്ദ് ഒളിവിലാണ്. കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ സുജ ലോനപ്പന്റെ ഭർത്താവിനാണ് ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ രാത്രി 9 മണിയോടെയാണ് കൊച്ചി കടവന്ത്രയിൽ മാലിന്യം തള്ളാനെത്തിയ കാർ, കോർപറേഷൻ കൗൺസിലർ സുജ ലോനപ്പന്റെ ഭർത്താവ് ലോനപ്പൻ ചിലവന്നൂർ തടയുകയായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ മാലിന്യം തിരികെയെടുപ്പിച്ച് കാറുടമയെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ, വാഹനം തിരികെ എത്തി ലോനപ്പൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്നാണ് പരാതി.
പരിക്കേറ്റ ലോനപ്പൻ സ്വകാര്യ ആശുപത്രിയി ചികിത്സയിലാണ്. ഇടിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് കൊച്ചി സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതും കാറ് കണ്ടെത്തിയതും.
കോർപറേഷൻ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിക്കുന്ന സ്ഥലത്ത് ആളുകൾ മാലിന്യം നിക്ഷേപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് സ്ഥലത്ത് ലോനപ്പന്റെ നേതൃത്വത്തിൽ കാവൽ സംഘടിപ്പിച്ചത്.