ഏലം കര്‍ഷകരില്‍ നിന്ന് പണപ്പിരിവ്: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: ഓണം ആഘോഷിക്കാന്‍ ഇടുക്കിയിലെ ഏലം കര്‍ഷകരില്‍ നിന്നുള്ള പണം പിരിവില്‍ സര്‍ക്കാര്‍ നടപടി. നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

കുമിളി പുളിയന്‍മല സെക്ഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ രാജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഒപ്പം കര്‍ഷകര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പികെ കേശവന്‍ ഐഎഫ്എസിനെ മന്ത്രി എകെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തിയിരുന്നു.

എലത്തോട്ടം ഉടമകളുടെ വീടുകളില്‍ മഫ്തിയില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നത്. ക്രിസ്മസ്, ദീപാവലി തുടങ്ങിയ മറ്റു വിശേഷ ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിരിവ് നടത്താറുണ്ടെന്ന് പരാതിയുണ്ട്.

Exit mobile version