പേരാവൂരിലെ അഗതി മന്ദിരത്തിലെ സ്ഥിതി ദയനീയം; നൂറിലേറെ അന്തേവാസികൾക്ക് കോവിഡ്; അഞ്ചു മരണം; ഭക്ഷണം പോലുമില്ലാതെ മാനസിക വെല്ലുവിളി നേരിടുന്നവർ

കണ്ണൂർ: ജില്ലയിലെ അഗതി മന്ദിരമായ പേരാവൂരിലെ കൃപാലയത്തിൽ കോവിഡ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. നൂറിലേറെ അന്തേവാസികൾക്ക് കോവിഡ് ബാധിക്കുകയും ഒരാഴ്ചയ്ക്കിടെ അഞ്ചുപേർ മരിക്കുകയും ചെയ്തു.

234 അന്തേവാസികളുള്ള ഇവിടെ ഈ മാസം നാലിനാണ് ഒരാൾക്ക് കോവിഡ് പോസറ്റീവ് ആയത്. പിന്നീടുള്ള പരിശോധനയിൽ കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. രണ്ടാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം നൂറായി. അഞ്ചുപേർ മരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്. സുമനസുകളുടെ കരുണയിൽ കിട്ടുന്ന സംഭാവനയും ഭക്ഷണസാധനങ്ങളും കൊണ്ട് കഴിഞ്ഞിരുന്ന അഗതി മന്ദിരത്തിൽ ഇപ്പോൾ കോവിഡായതിനാൽ സഹായത്തിനും ആരും എത്താത്ത സാഹചര്യമാണ്.

നിലവിൽ ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണെന്നും നടത്തിപ്പുകാർ പറയുന്നു. പ്രശ്‌നത്തിൽ ഇതുവരെ ജില്ലാ ഭരണകൂടം ഇടപെടാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തെരുവിൽ അലയുന്നവർ, ആരോരും ഇല്ലാത്ത പ്രായമായവർ. മാനസീക വെല്ലുവിളി നേരിടുന്നവർ, രോഗികൾ ഇങ്ങനെ സമൂഹത്തിന്റെ കരുതൽ വേണ്ട ആളുകളെ പാർപ്പിക്കുന്നയിടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാലയം.

ഇവിടുത്തെ കോവിഡ് രോഗികൾക്ക് ആവശ്യമായ മരുന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും നൽകുന്നുണ്ട്. എന്നാൽ മറ്റ് രോഗികളുടെ ചികിത്സ മുടങ്ങിയ സാഹചര്യമാണുള്ളത്. രണ്ടുവർഷമായി സർക്കാർ ഗ്രാന്റ് കിട്ടാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു. സുമനസുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അഗതി മന്ദിരം നടത്തിപ്പുകാർ.

Exit mobile version