അമ്പത് ശതമാനത്തിലേറെ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം: കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ വാക്സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്.

2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്സിനേഷന്‍ ആരംഭിച്ച് 213 ദിവസം കൊണ്ടാ ഈ ലക്ഷ്യം കൈവരിക്കാനായത്.

വാക്സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നിലാണ്. നെഗറ്റിവ് വാക്സിനേഷന്‍ സ്റ്റേജിലൂടെ കേരളം മാതൃക കാട്ടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കേരളത്തിനായി കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കുമെന്നും കേരളത്തിലെത്തിയ മന്‍സൂഖ് മാണ്ഡവ്യ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

ഈ മാസവും അടുത്തമാസവുമായി 1.1 കോടി ഡോസ് വാക്‌സീന്‍ വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാന്‍ സാധിച്ചതിലും വാക്‌സീന്‍ പാഴാക്കാത്തതിലും സംസ്ഥാനത്തെ അഭിനന്ദിച്ച കേന്ദ്രമന്ത്രി, കോവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓണം ആഘോഷം കരുതലോടെ വേണമെന്നും നിര്‍ദ്ദേശിച്ചു.

കേന്ദ്രത്തിന്റെ ആകെ വാക്സിന്‍ വിതരണം 55 കോടി കടന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടം രാജ്യം വാക്സിനേഷനിലൂടെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രമന്ത്രി അടക്കമുള്ള സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി മന്‍സുഖ് മാണ്ഡവ്യ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തി.

85 ദിവസത്തിനിടെ 10 കോടി ആളുകള്‍ക്കാണ് ഇന്ത്യ വാക്സിനെടുത്തത്. 45 ദിവസത്തിനിടെ ഇത് 20 കോടിയിലേക്കെത്തി. 29 ദിവസം കൂടി പിന്നിട്ട് വാക്സിനേഷന്‍ 30 കോടിയായി ഉയര്‍ന്നു. ആഗസ്റ്റ് 6 വരെയുള്ള ദിവസത്തിനുള്ളിലാണ് 50 കോടി വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചത്. ആഗസ്റ്റ് 14 വരെയുള്ള കണക്കിലാണ് 54 കോടിയിലേക്കെത്തിയത്.

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ എണ്ണം വര്‍ധിച്ചു.

സംസ്ഥാനത്തിന്റെ വാക്സിനേഷന്‍ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

Exit mobile version