ഒരു ഡോസ് വാക്‌സിൻ 96 ശതമാനം മരണം തടയുന്നു; രണ്ടാം തരംഗത്തിലെ മരണങ്ങൾ വാക്‌സിൻ എടുക്കാത്തതിനാൽ: ഐസിഎംആർ

ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് രംഗത്ത്. വാക്‌സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നുമാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ മാധ്യമങ്ങളോട് പറഞ്ഞത്. കോവിഡ് മരണങ്ങൾ കുറക്കാൻ വാക്‌സിനേഷന് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് വാക്‌സിൻ എല്ലാ പ്രായക്കാരിലും ഫലപ്രദമാണെന്നും ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിൽ ഏപ്രിൽ മേയ് മാസത്തിൽ ഉണ്ടായ മിക്ക മരണങ്ങളും വാക്‌സിൻ എടുക്കാത്തത് കൊണ്ടാണെന്നും 2021 ഏപ്രിൽ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങൾ വിശകലനം ചെയ്തു കൊണ്ട് ഐസിഎംആർ ഡയറക്ടർ പറഞ്ഞു.

അതേസമയം, രാജ്യത്ത് രോഗം പടരാതിരിക്കാൻ ആഘോഷങ്ങൾ ചുരുക്കേണ്ടി വരുമെന്നും പൗരന്മാർ ഉത്തരവാദിത്തതോടെ യാത്ര ചെയ്യാൻ പരിശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ തുറന്ന പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടം രൂപപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും കോവിഡിൽ നിന്ന് പൂർണ സംരക്ഷണം നൽകുന്നുവെന്നാണ് നീതി ആയോഗ് അംഗവും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ. വികെ പോൾ അഭിപ്രായപ്പെട്ടത്.

Exit mobile version