സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്: മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ത്തിയായി

കല്‍പ്പറ്റ: കേരളത്തിലെ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്. അര്‍ഹരായ എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് ജില്ലയില്‍ പൂര്‍ത്തിയായി.

6,15,729 പേരാണ് വയനാട്ടില്‍ വാക്‌സിന്‍ സ്വീകരിച്ചത്. 213277 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയതായും ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മൊബൈല്‍ വാക്‌സിനേഷന്‍ യജ്ഞങ്ങളും ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന വാക്‌സിനേഷന്‍ മെഗാ ഡ്രൈവും വന്‍ വിജയമാണെന്നാണ് വിലയിരുത്തല്‍.

മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്റ ആദ്യഘട്ടം ജില്ല പൂര്‍ത്തീകരിച്ചത്. പ്രധാന ടൂറിസം ജില്ലയായതിനാല്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കി ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.

തദ്ദേശസ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിനു പിന്നില്‍. സംസ്ഥാനത്ത് ആദ്യമായി 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നടത്തിയ ജില്ലയെന്ന ബഹുമതി നേരത്തെ വയനാടും കാസര്‍കോടും പങ്കിട്ടിരുന്നു.

Exit mobile version