വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവം: അഞ്ച് പേര്‍ പിടിയില്‍

ചങ്ങനാശ്ശേരി: വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയുണ്ടായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കോട്ടയം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, ചങ്ങനാശ്ശേരി, വാകത്താനം സി.ഐമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ തയ്യല്‍ജോലിക്കാരിയായ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്.

എട്ടുമാസം മുമ്പ് ഇവര്‍ സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Exit mobile version