തിരുവനന്തപുരം: സംസ്ഥാനത്തേക്ക് 8,86,960 ഡോസ് വാക്‌സിൻ കൂടി എത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 8 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീൽഡ് കൂടിയെത്തി. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ആകെ ലഭ്യമായത്.
ചില കേന്ദ്രങ്ങളിൽ രാത്രിയോടെയാണ് വാക്‌സിൻ എത്തിയത്. ഇതോടെ ഇതുവരെ സംസ്ഥാനത്തിനാകെ 1,94,56,490 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതിൽ 13.42 ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനം വാങ്ങിയതാണ്.
കൂടുതൽ ഡോസ് വാക്‌സിൻ എത്താൻ തുടങ്ങിയതോടെ സംസ്ഥാനത്ത് വാക്‌സിനേഷൻ യജ്ഞം ശക്തിപ്പെടുകയാണ്. 60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.
ഇന്നലെ മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,24,29,007 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,59,68,802 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 64,60,205 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.
കേരളത്തിലെ 45.5 ശതമാനം പേർക്ക് ഒന്നാം ഡോസും 18.41 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 55.64 ശതമാനം പേർക്ക് ഒന്നാം ഡോസും 22.51 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.