പാളം മുറിച്ചു കടക്കവെ ട്രെയിന്‍ ഇടിച്ചു; മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്ററോളം! ദാരുണം

മഞ്ചേശ്വരം: പാളം മുറിച്ചു കടക്കവെ ട്രെയിന്‍ തട്ടി 70കാരന് ദാരുണാന്ത്യം. എന്‍ജിന് മുന്നില്‍ കുടുങ്ങിയ മൃതദേഹവുമായി തീവണ്ടി 14 കിലോമീറ്ററോളം ഓടി. ഹൊസങ്കടിയില്‍ അടച്ചിട്ട ലെവല്‍ക്രോസിലൂടെ പാളം മുറിച്ചു കടന്ന ഹൊസങ്കടി കജയിലെ മൊയ്തീന്‍കുട്ടിയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. അവിവാഹിതനാണ് മൊയ്തീന്‍കുട്ടി. ഹൊസങ്കടി കജയിലെ സഹോദരനായ മുഹമ്മദിനൊപ്പമാണ് താമസം. മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ഇടിച്ചത്. തീവണ്ടിയിടിച്ചതോടെ മൊയ്തീന്‍കുട്ടി എന്‍ജിന് മുന്നിലെ കൊളുത്തില്‍ കുടുങ്ങുകയായിരുന്നു. ഇത് ഗേറ്റ്മാന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടനടി ആ വിവരം തൊട്ടടുത്ത ഉപ്പളഗേറ്റില്‍ അറിയിച്ചു. ഉപ്പള ഗേറ്റ്മാനും അതുകണ്ട് വിവരം മുട്ടം ഗേറ്റില്‍ അറിയിച്ചു.

ആരെയെങ്കിലും തീവണ്ടിയിടിച്ചാല്‍ തൊട്ടടുത്ത സ്റ്റേഷനില്‍ നിര്‍ത്തി ലോക്കോപൈലറ്റ് സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിക്കണമെന്നാണ് ചട്ടം. പിന്നാലെ വേറൊരു തീവണ്ടി വരുന്നത് തടയാനാണിത്. ഇത്തരത്തില്‍ കുമ്പള സ്റ്റേഷനില്‍ അറിയിക്കുന്നതിനിടയിലാണ് മൃതദേഹം എന്‍ജിനുമുന്നില്‍ കുടുങ്ങിക്കിടക്കുന്ന കാര്യം ലോക്കോ പൈലറ്റ് അറിയുന്നത്. അപ്പോഴേയ്ക്കും 14 കിലോമീറ്ററോളം വണ്ടി ഓടിയിരുന്നു.

Exit mobile version