പോലീസും വാഹന വകുപ്പും കൊറോണയേക്കാള്‍ വലിയ വിപത്തായി മാറിയിരിക്കുന്നു: ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാര്‍ക്ക് പിന്‍തുണയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കൊച്ചി: പോലീസ് കസ്റ്റഡിയിലെടുത്ത ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ എബിനും ലിബിനും പിന്തുണയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ എന്ന് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കൊറോണയെക്കാള്‍ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങള്‍. ഇതില്‍ ഒടുവിലത്തേതാണ് ഇ- ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥര്‍ കാട്ടിയതെന്ന് കുഴല്‍നാടന്‍ കുറിച്ചു.

”നിയമലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ട്. അല്ലാതെ നിങ്ങള്‍ക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളിരിക്കാപട്ടണമല്ല”-അദ്ദേഹം പറഞ്ഞു.

വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കള്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴില്‍ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

അതേസമയം, പോസ്റ്റിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ നിയമലംഘനത്തെ ന്യായീകരിക്കാനല്ല തന്റെ ഉദ്ദേശമെന്ന് അദ്ദേഹം വിശദീകരണം നല്‍കി. ദിനംപ്രതി ഉയര്‍ന്ന് വരുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് തന്റെ പ്രതികരണമെന്നും അദ്ദേഹം പറയുന്നു.

മോഡിഫൈ ചെയ്ത വാഹനം ആര്‍ടിഒ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനാണ് വോഗ്ലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തത്.

”പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ?
ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. മീൻ വിൽക്കുന്ന അമ്മയുടെ മീൻ പാത്രം തട്ടിത്തെറിപ്പിക്കുക.. വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാരെ വേട്ടയാടുക.. സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക..

ഇന്ന് കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങൾ. ഇതിൽ ഒടുവിലത്തേതാണ് വ്ലോഗ്ഗറുമാരായ ഈബുൾ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥർ കാട്ടിയത്.

നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. അല്ലാതെ നിങ്ങൾക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളിരിക്കാപട്ടണമല്ല.
വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കൾ വിത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴിൽ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണം.

NB : പലരുടെയും അഭിപ്രായം മാനിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആരുടേയും നിയമ ലംഘനത്തെ ന്യായീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. ദിനംപ്രതി ഉയർന്ന് വരുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മേൽ കുറിപ്പ്’.

Exit mobile version