ബലിയിടാന്‍ പോയ വിദ്യാര്‍ഥിക്ക് 2000 പിഴയിട്ട് രസീതില്‍ 500 രൂപയും; പോലീസുകാരനെതിരെ നടപടി, സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിക്ക് 2000 രൂപ പിഴയിട്ട് 500 രൂപയുടെ രസീത് നല്‍കിയ സംഭവത്തില്‍ പോലീസുകാരനെതിരെ നടപടി. പിഴയീടാക്കിയ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ സിപിഒ അരുണ്‍ ശശിയെ അന്വേഷണ വിധേമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷനിലെ സി.ഐക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു.

അമ്മയ്ക്കൊപ്പം വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി പോയ ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിലെ നവീനാണ് 2000 രൂപ പിഴയിട്ടത്. എന്നാല്‍ രസീത് നല്‍കിയത് 500 രൂപയുടേതുമായിരുന്നു. സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയതെന്നും മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്നും നവീന്‍ ആരോപിച്ചു. സംഭവത്തില്‍ വിവാദം കത്തിയതോടെയാണ് പോലീസ് നടപടിയെടുത്തത്.

Exit mobile version