പത്രം എടുക്കാനായി കട തുറന്നു, വ്യാപാരിക്ക് 2000 രൂപ പിഴയിട്ട് പോലീസ്, പത്രം വീട്ടില്‍ വരുത്തണമെന്ന് ഉപദേശം, എണ്‍പതുവയസിന്റെ പക്വതയില്ലെന്ന് ആക്ഷേപവും, പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ദേവരാജന്‍

കടയ്ക്കല്‍: പത്രം എടുക്കാനായി കട തുറന്നപ്പോള്‍ പോലീസ് പിഴ ചുമത്തിയെന്ന് വ്യാപാരി. കൊല്ലം കടയ്ക്കല്‍ പൊലീസിനെതിരെയാണ് വ്യാപാരിയുടെ പരാതി. എണ്‍പതുകാരനായ ദേവരാജന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്കിയത്.

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സിഐ മോശമായി പെരുമാറിയെന്നും ദേവരാജന്റെ പരാതിയില്‍ പറയുന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ജൂലൈ 31 നാണ് കടയ്ക്കല്‍ ജംക്ഷനിലെ പെയിന്റ് വ്യാപാരി കെ.എന്‍. ദേവരാജന്റെ പേരില്‍ പൊലീസ് കേസെടുത്തത്.

രാവിലെ വീട്ടില്‍ നിന്നു ജംക്ഷനില്‍ എത്തി കട തുറന്നു ഷട്ടര്‍ പൊക്കിയ ശേഷം പത്രം എടുത്തു വീട്ടില്‍ കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴാണ് പൊലീസ് വന്നത്. പേരും മേല്‍ വിലാസവും ചോദിച്ച ശേഷം സ്റ്റേഷനില്‍ ചെല്ലാന്‍ പൊലീസ് ആവശ്യപ്പെട്ടു.

ദേവരാജന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ടായിരം രൂപ പെറ്റി അടയ്ക്കണമെന്നായി. ഒടുവില്‍ പെറ്റി അഞ്ഞൂറു രൂപയായി. 80 വയസുളളയാളാണ് പത്രം എടുക്കാനാണ് കടയില്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ പത്രം വീട്ടില്‍ വരുത്തണമെന്നും എണ്‍പതുവയസിന്റെ പക്വതയില്ലെന്ന് പറഞ്ഞ് സിഐ ആക്ഷേപിച്ചതായും ദേവരാജന്‍ പറയുന്നു.

താന്‍ ചെയ്യാത്ത കുറ്റത്തിന് പിഴ ഈടാക്കിയതിനും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയുളള അധിക്ഷേപത്തിനുമെതിരെ നിയമപരമായി നേരിടാനാണ് ദേവരാജന്റെ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് കംപ്്‌ളയിന്റ് അതോറിറ്റിക്കും ദേവരാജന്‍ പരാതി നല്കി.

Exit mobile version