ഉമ്മ കരള്‍ പകുത്തുനല്‍കി, കുഞ്ഞ് ഫാത്തിമ ഫില്‍സയ്ക്കിത് രണ്ടാംജന്മം; ആറ് മാസക്കാരിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം

കൊച്ചി: ഉമ്മ കരള്‍ പകുത്തുനല്‍കി, കുഞ്ഞ് ഫാത്തിമ ഫില്‍സയ്ക്കിത് രണ്ടാംജന്മം.
ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശികളായ എപി മുഹമ്മദ് ഫതാഹുദ്ദിന്റേയും കെസി സറീനയുടേയും 6 മാസം മാത്രം പ്രായമുള്ള മകള്‍ ഫാത്തിമ ഫില്‍സയാണ് കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ വിജയകരമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന് നേടിയത്.

ജന്മനായുള്ള കരള്‍ രോഗമായിരുന്നു കുഞ്ഞുഫാത്തിമയുടെ ജീവന് ഭീഷണിയായത്. എത്രയും നേരത്തേ കരള്‍ മാറ്റിവെയ്ക്കുക മാത്രമായിരുന്നു പോംവഴി. കോവിഡും തുടര്‍ന്നുണ്ടായ ദ്വീപുവാസികള്‍ നേരിട്ട യാത്രാവിലക്കുകളും വെല്ലുവിളിയായെങ്കിലും തടസങ്ങളെ മറികടന്ന് ഫാത്തിമ മോള്‍ ജീവിതം തിരികെ പിടിച്ചു. ഉമ്മ സറീനയാണ് കരള്‍ ദാനം ചെയ്തത്.

കേരളത്തില്‍ കരള്‍ മാറ്റിവെയ്ക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലൊരാളാണ് ഫാത്തിമ. കരള്‍ വീക്ക ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടു മാസം പ്രായമുള്ളപ്പോള്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അണുബാധ മൂലം സ്ഥിതി ഗുരുതരമാകുകയാരുന്നു.

ഡോ. അഭിഷേക് യാദവ് ഡോ. നവനീതന്‍ സുബ്രഹ്‌മണ്യന്‍, ഡോ. ഫദല്‍ വീരാന്‍കുട്ടി, ഡോ. ധാരാവ് ഖെരാഡിയ, ഡോ. നിത ജോര്‍ജ് എന്നിവരുള്‍പ്പെടെ 25ഓളം ഡോക്ടര്‍മാരുടെ സംഘമാണ് ഫാത്തിമയുടെ ചികിത്സയ്ക്ക് നേതൃത്വം നല്കിയത്.

Exit mobile version