അര്‍ധരാത്രി ലഹരിമരുന്നിന്റെ ‘കിക്കില്‍’ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം; ടെലിഫിലിം സംവിധായകന്‍ അറസ്റ്റില്‍, ചെയ്ത രണ്ടുഹസ്വചിത്രങ്ങള്‍ ലഹരിമരുന്നിനെതിരെയും!

തൃശൂര്‍: അര്‍ധരാത്രി ലഹരിമരുന്ന് ഉപയോഗിച്ചതിനു ശേഷം ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത് ടെലിഫിലിം സംവിധായകന്‍. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് രണ്ടു ഗ്രാം മെത്തലിന്‍ ഡയോക്‌സി ആഫിറ്റാമിന്‍ (എംഡിഎംഎ) എന്ന ന്യൂജനറേഷന്‍ ലഹരി മരുന്നും പോലീസ് കണ്ടെത്തി.

ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ മടങ്ങുന്നതിനിടെയാണ് നാടകീയ സംഭവ വികാസങ്ങള്‍ക്ക് വേദിയായത്. ഇവരുടെ വാഹനം ചിറങ്ങര ജംഗ്ഷനില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറിന്റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ പിടിച്ച് ഇയാള്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍.

പോലീസ് ഉദ്യോഗസ്ഥര്‍ കാറിന്റെ അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. കാറിനുള്ളില്‍ ഒരു യുവതിയെയും കണ്ടു. മോഡലിങ് ആണ് ജോലിയെന്ന് പറഞ്ഞു. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. നൃത്തം ചെയ്തിരുന്നയാള്‍ വിഷ്ണുരാജായിരുന്നു. രണ്ടു ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതാകട്ടെ, ലഹരിമരുന്നിനെതിരെയും. പുതിയ ഹൃസ്വചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേക്കുള്ള വഴിയാണ് ലഹരി ഉപയോഗിച്ചതും നടുറോഡില്‍ നൃത്തം ചെയ്തതും.

മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറിലായിരുന്നു ഇവരുടെ യാത്ര. ലഹരിമരുന്ന് കിട്ടിയതോടെ വിഷ്ണുരാജിനെ കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണും സംഘവും കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണ്.

Exit mobile version